19 January 2013

പാടങ്ങളകന്ന് പോകാന്‍ മാത്രം
പാഠങ്ങള്‍ പഠിച്ചവരാണ് നാം

കേശഭാരം (ഞാന്‍ കണ്ടെന്‍റെ നാട്ടു കാഴ്ചകള്‍,)


കത്രികലക്വാ തുറന്നടയ്ക്കുന്ന
ക്ളിക് ക്ളിക്
ശബ്ദത്തിന്‍റെ താളത്തില്‍
ഗോപിയേട്ടന്‍
ചരിത്രമോരോന്നും
തുണിയുരിഞ്ഞ് വയ്ക്കുമ്പോള്‍
യുദ്ധക്കളത്തെ സ്മരിക്കുംവിധം
കേശഭാരം നിലത്ത്
ചിതറിക്കിടക്കുന്നുണ്ടാകും

വര്‍ത്താമനാകാല 
വാര്‍ത്തകള്‍ തിന്ന്
കറുത്ത ചരിത്രമൊഴുകുന്ന
യുദ്ധക്കളത്തിലേക്ക്
തലയെടുത്തുവയ്ക്കുവാന്‍
എത്രപേരാണ്
ഒഴിവുദിനങ്ങളില്‍
കാത്തുനില്പുണ്ടാകുക

പൗഡറിട്ട് 
പടിയിറങ്ങുമ്പോള്‍
ഒരു വായനശാലയില്‍
കയറിയിറങ്ങിയ 
അനുഭവമായിരുന്നന്ന്

മകന്‍ 
ഈറനണിഞ്ഞ
വെള്ളമുണ്ടുടുത്ത്
കാക്കയ്ക്ക് 
ചോറ് നല്കുന്ന
കണ്ടപ്പോഴാണ്
ഗോപിയേട്ടനെ
ചരിത്രം കൊണ്ടുപോയ
കഥയറിഞ്ഞത്

വെളുത്തിരിക്കുമ്പം
കറുത്തനാടിന്‍റെ
ചിരിയറിഞ്ഞാലും
അയലത്തെ കരച്ചിലില്‍
കണ്ണെത്തുന്നേയില്ല

"തല കാടുപിടിച്ചല്ലോ!"
ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ .....

ഇരകിട്ടാതലറുന്ന
കിളിയൊച്ചപോലെ
ഗോപിയേട്ടന്‍റെ കത്രിക 
മകന്‍റെ കയ്യിലിരുന്ന്
തലയ്ക്കുചുറ്റും
വലംവച്ച് കരയുന്നുണ്ട്

മിന്നിത്തെളിയുന്ന 
ചിത്രങ്ങളില്‍ കാഴ്ച നഷ്ടപ്പെട്ട്
ആള്‍ക്കാര്‍ കാത്തിരിക്കുന്നു

അവന്‍ അടക്കം പറയുന്നു....

എന്‍റെ വാദ്ധ്യാരേ..

നീക്കിയിരിപ്പ് വച്ച്
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും കൈവച്ചാല്‍ 
ഇതുവരെയുള്ള ജീവിതം
തിരുത്തിയെഴുതാം

കാടിറക്കി മടങ്ങുമ്പോള്‍
ചരിത്രം തലയറത്തവരുടെ-
യിടയില്‍ നിന്ന് 
ഗോപിയേട്ടന്‍ 
തിരിച്ച് വിളിക്കുന്നപോലെ

എങ്കിലും
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും
മനസ്സ് കൊരുത്ത് ഞാന്‍ ......

04 January 2013

ബോണ്‍സായ്

തണ്ടില്‍ നിന്നും ചിറം
പൊട്ടിയൊലിച്ചപ്പോഴാണ്
തൈയുടെ പ്രായം
ഭയപ്പെടുത്തിയത്

മാനംമുട്ടെ വളര്‍ന്ന് 
കാറ്റത്തൊന്നുലഞ്ഞാല്‍
കുടുംബത്തോടെ മണ്ണടിയും

വേഗമൊരു ചട്ടിയിലാക്കി
മൂര്‍ച്ചയുള്ള വാക്കുകൊണ്ട്
ചില്ലകളെല്ലാം വെട്ടിയൊതുക്കി

കൊടുംകാറ്റില്‍പ്പോലുമിലയനക്കം
അയലത്തോളമെത്തരുത്

ചിലവേരുകളും സമയംപോലെ
അറുത്തു മാറ്റണം
പരിധിവിട്ട് വളര്‍ന്നാല്‍
താങ്ങാനീച്ചട്ടിക്കുമിടംപോരാ

കായ്കനികള്‍ മൂപ്പെത്തുംമുമ്പേ
കൊത്തിപ്പറിക്കാന്‍
കഴുകന്മാരെവിടെയും
ഒളിഞ്ഞിരിക്കുന്നു

ചില ചില്ലകളെ താഴോട്ടും
ഒതുക്കിയെടുക്കണം
തണ്ടിന്‍റെ നിറവും ഇനവും
ചൂണ്ടി നടക്കുന്നവരുണ്ടത്രെ!

വളര്‍ച്ച മുരടിച്ചാലെന്താ
വിലപറയാത്തെരു തടിയായ്
എന്‍റെ കാഴ്ചവെട്ടത്തുണ്ടാകുമല്ലോ!

പുഴയും ഞാനും

കഴുത്തോളം മുങ്ങിയപ്പോഴാണ്
പുഴയുടെ കരച്ചില്‍ കേട്ടത്

ചിരിതീര്‍ക്കും ഓളങ്ങളാണ്
പുഴപ്പരപ്പിലാദ്യം കണ്ടത്

തലയോളം മുങ്ങിയപ്പോള്‍
കണ്ണീരാലാണ് ഞാനെന്നറിഞ്ഞു
ഒടുവില്‍.....

ഞാന്‍ തീര്‍ത്ത ആഴക്കയങ്ങളില്‍ 
പുഴയും ഞാനുമൊന്നായി.

പ്രതീക്ഷ

ചെറുപ്പത്തില്‍
ചാണകത്തറയില്‍ കിടന്ന്
സ്വപ്നം കാണാന്‍ പഠിപ്പിച്ചത്
ഉടഞ്ഞ ചില്ലിനു പിറകിലെ
വലിയ താടിക്കാരന്‍റെ* കണ്ണിലെ
പ്രതീക്ഷയുടെ തിളക്കമായിരുന്നു

വള്ളിനിക്കറിട്ട് മുറ്റത്തിരുന്നു
രാശികളിക്കുമ്പോള്‍
ഉമ്മറത്തെ ഭിത്തിയില്‍
തലങ്ങുംവിലങ്ങും നോക്കിയിരിക്കുന്ന
പോരാളികളില്‍ കണ്ണുടക്കുമായിരുന്നു
ചിതലിച്ച വീടിനെ
ആ മുഖങ്ങളിലെ ഗൗരവം
‍താങ്ങിനിര്‍ത്തുന്നപോലെ

പുസ്തകം കക്ഷത്തില്‍വച്ച്
ഏട്ടനെത്തേടിവന്ന ചേട്ടന്മാരുടെ
വര്‍ത്തമാനത്തില്‍നിന്നാണ്
അയലത്തെ മാധവേട്ടന്‍ ചെറിയൊരു
ബൂര്‍ഷ്വയാണെന്നറിഞ്ഞത്
അഞ്ചെട്ട് പണിക്കാരും
വാര്‍ക്കസെറ്റും* പോരാഞ്ഞിട്ട്
പത്തുപറനിലവും മാധവേട്ടന്
സ്വന്തമായുണ്ടത്രെ!

മാധവേട്ടന്‍റെ വീട്ടീന്ന്
അധികംവന്നാല്‍ തരുന്ന
തേങ്ങയരച്ചകറിയുടെ മണം
ചത്താലും പോകില്ല

ഓരോ ഓണത്തിനും മാധവേട്ടന്‍റെ 
വീട്ടിലെ കുട്ട്യോള്‍ക്ക്
പുത്തനുടുപ്പുമായെത്തുന്നായാശന്‍റെ*
മോണകാണും നിറചിരി
ഇന്നും മനസ്സിലുണ്ട്

തുണിമുറിച്ച് കൈകുഴഞ്ഞ
ആശാന്‍റെയരികില്‍ ,
കൃഷ്ണഭക്തനായിരുന്ന 
മാധവേട്ടന്‍റെ കനിവ്
അറിയാതെ നീളുമോയെന്ന 
പ്രതീക്ഷയില്‍ മുട്ടുകഴക്കോളം ഞാന്‍ നിന്നത്
ഇപ്പോഴും ഓര്‍മ്മതന്‍ ഹൃദയത്തില്‍
കണ്ണീര്‍ നനയിക്കും

വാറസോപ്പാണ് എല്ലാ ഓണത്തിനും
എന്‍റെയുടുപ്പ് പുത്തനാക്കുന്നത്

അവിടത്തെ കറിയും കിടക്കയും ടെറസ്സും
അന്നുഞാനാ താടിക്കാരന്‍റെ
കണ്ണുകളില്‍ ഇടക്ക്
കാണുമായിരുന്നു

അന്ന് ചോരതിളച്ച്
വീടിന്‍റെ മുറ്റത്ത് തുപ്പല്
തെറിപ്പിച്ചവരെല്ലാം
അതേ കറിയും കിടക്കയും ടെറസ്സും
തേടിയാണ് പൊടിക്കാറ്റ് കൊള്ളാന്‍
കപ്പല് കയറിയത്

പെങ്ങടെ ദീനംമാറാതെ വന്നപ്പോഴാണ്
ഉമ്മറത്ത് പറശ്ശിനിമുത്തപ്പനും
പഴനിമുരുകനും പമ്പാവാസനും
ഇടം പിടിച്ചത്

പൊടിക്കാറ്റേറ്റ് ചുവന്ന് തുടുത്ത്
വന്നവര്‍ നേരിന്‍റെ ചുവരില്ലാത്ത
കളങ്ങളിലേക്കാണ് ചേക്കേറിപ്പോയത്

ഇന്നും അയലത്തേക്ക്
നോക്കിയിരിക്കുന്ന ഇളം കണ്ണുകളില്‍
ഞാനാ താടിക്കരാന്‍റെ കണ്ണുകള്‍ കാണുന്നു
നിങ്ങള്‍ക്ക് ചിരി വന്നേക്കാം
എന്‍റെ ഹൃദയമിപ്പോഴും
കരയുകയാണ്
___________________________________________
താടിക്കാരന്‍ - കാറല്‍മാക്സ്
വാര്‍ക്കസെറ്റ് - 
കോണ്‍ക്രീറ്റ് ജോലിക്കുള്ള മരഉരുപ്പിടികളും മറ്റും
ആശാന്‍ - ചാലിയന്മാര്‍

30 December 2012

അ - അമ്മ
ആദ്യാക്ഷരം പകര്‍ന്ന
സ്നേഹവും
വാത്സല്യവും
കരുതലും

A - Apple
ത്രസിപ്പിക്കുന്ന
ചുവപ്പനുള്ളില്‍
മോഹിപ്പിക്കുന്ന
നിറവും മധുരവും

സഹജഭാവങ്ങളെ
ശവക്കുഴിയിലാക്കി
വരിയുടച്ച
സംസ്ക്കാരത്തിന്
വിത്തുപാകുന്നു നാം

25 December 2012

വേട്ടക്കാരന്‍

ഒരു മിന്നലൊരുതരി
വെട്ടം തരും

ഒരിളംകാറ്റുപോലുമല്പം
കുളിരും തരും

തേന്‍നുകരും വണ്ടുമൊരു
പുതുജീവന്‍ പകരും

പുഴയൊഴുകും വഴി
പൊന്നും തരും

എന്നിട്ടും...

പുസ്തകക്കെട്ടും ചുമന്ന്
നീ വളര്‍ന്നത്
എല്ലാം കവര്‍ന്നെടുക്കുന്ന
വേട്ടക്കാരനായിട്ടാണല്ലോ?

പച്ചമാംസം കൊതിച്ച്
ഇരയുടെ നെഞ്ചിലേക്ക്
അമ്പെയ്യാന്‍ മാത്രം ശീലിച്ച
വേട്ടക്കാരന്‍

07 December 2012

വേലി

( ഞാന്‍ കാണ്ടെന്‍റെ നാട്ടു കാഴ്ചകള്‍ )

ഉപ്പും മുളകും ഇപ്പോള്‍ 
വേലി കടന്നുപോകാറില്ലത്രെ!

മുറിച്ചെടുത്ത നീലാകാശം പോല്‍
പ്ലാസ്റ്റിക് വേലിയും
കോണ്‍ക്രീറ്റ് മതിലും കടന്നിപ്പോള്‍
ഉപ്പും മുളകും യാത്രപോകാറില്ലത്രെ!

അതിനാല്‍തന്നെ,

ചുവരുകള്‍ക്കുള്ളില്‍
തിരനിലച്ച കടലില്‍
പുഴു ചാകരപെയ്യണ്ണം
അയലത്തുകാര്‍പോലും
കഥയറിയാന്‍

കഥകളെല്ലാം ഉമ്മറത്ത്
തൊലിയുരിഞ്ഞ 
പോത്തിന്‍കാല് പോലെ
രക്തം വാര്‍ന്ന് കിടക്കുന്നു
പട്ടിണികിടന്ന പട്ടിയെപ്പോലെ
എല്ലില്‍ പിടിമുറുകിയാല്‍
യുദ്ധംപോലും നാമറിയുകില്ല

വേലികടന്ന് മറുവേലിയും ചാടി
കള്ളിമുള്ളും കവച്ച്
നാടാകെ പരന്ന കഥകള്‍
വെറും പഴങ്കഥകള്‍

ഇരുള്‍പരക്കുമ്പോളുയരും
ഇണക്കവും പിണക്കവുമിന്ന്
മതിലോളംവന്നലച്ചുചാകും

ഓരോ വീടുമിന്നൊരു രാജ്യം
അതിര്‍ത്തിയില്‍
ചോരകുടിച്ച ഓന്തിനുപകരം
ക്യാമറക്കണ്ണുകള്‍

ചെത്തിയും ചെമ്പരത്തിയും 
പൂത്ത വേലിയിലൂടെ
പ്രണയസല്ലാപങ്ങള്‍ 
ഇളം കുളിര്‍ക്കാറ്റു തീര്‍ത്തതും
കാണാകാഴ്ചകള്‍

കറിക്കത്തികൊണ്ട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേക്കാന്‍
കാലങ്ങളോളം പിറകോട്ട്
പോകണം

ആഗോളീകരിക്കപ്പെട്ട കാഴ്ചകളില്‍
സ്വതം നഷ്ടപ്പെട്ട നാം
വലിയ ചിന്തകളാല്‍
വിടവുകളുള്ള വേലി പിഴുതെറിഞ്ഞ്
മതിലുകള്‍ക്കകത്ത്
തളം കെട്ടിനില്‍ക്കുകയാണ്.

എന്തിനെന്നറിയാതെ...
എവിടെയെന്നറിയാതെ...

05 July 2012

വിത്തുഭാരം

പുന സൃഷ്ടിയുടെ വിത്തുഭാരം
അവളിലേക്കിറക്കിവച്ചു. പിന്നെ,

അഗ്നിപര്‍വ്വതം തിളച്ചിറങ്ങിയാലും
കവിളിലൂടെ ഒലിച്ചിറക്കുന്നവള്‍

വിശുദ്ധിയിലും വിഴുപ്പിലും
എല്ലാം ദഹിപ്പിച്ച് പുഞ്ചിരിക്കുന്നവള്‍

സഹനത്തിന്‍റ മഹ്വത്തില്‍
തടവറയില്‍ സ്വാതന്ത്ര്യം രുചിച്ചവള്‍

നിറച്ചൂട്ടാന്‍ സ്നേഹത്തിന്‍റെ വറ്റൊഴിഞ്ഞ
വെള്ളം കുടിച്ച് കാത്തിരിക്കുന്നവള്‍

കാല്‍ച്ചുവട്ടിലരഞ്ഞാലും നൂലില്‍
കൊരുത്ത പൊന്നില്‍  തൂങ്ങിക്കിടക്കുന്നവള്‍

അവളുടെ മോചനത്തിനൊരു
തത്വശാസ്ത്രം ഇനിയും പിറവികൊണ്ടില്ല

ഹൃദയം നൊന്തുറക്കെ കരയുന്നുണ്ട്
അവള്‍തന്നെ അത് കേള്‍ക്കുന്നുമില്ല.

എവിടെയോ എല്ലാം ദുര്‍ബലമാക്കു
മൊന്നിനെ പറച്ചുനടാനാകില്ലത്രെ!

എന്‍റെ മഴ

ആദ്യമഴ
അമ്മയുടെ കൈമുറുകെപ്പിടിച്ച്
നോക്കെത്താ ദൂരത്തേക്കൊരു
വയല്‍വരമ്പിലൂടെ ഭയന്നുവിറച്ച്...

പിന്നത്തെമഴ
ഒരു റബ്ബര്‍ബാന്റില്‍ ചേര്‍ത്ത
പുസ്തകവും ചോറ്റുപാത്രവും തോളില്‍ വച്ച്
മൈലുകളപ്പുറമുള്ള വീട്ടിലേക്ക്
ചോറും കറിയും സ്വപ്നംകണ്ട്
ചടുലമായ ചുവടുകളില്‍
പാതിവഴിയില്‍ വച്ച്.....

ശേഷംമഴ
ഉറക്കംവരാത്ത രാത്രികളില്‍
ഉത്തരം തരാത്ത ചോദ്യങ്ങളുമായ്
മല്ലിടുമ്പോള്‍ ഓടിറമ്പിലൂടെ 
കൈതോലപ്പായ നനച്ച്

ഇന്നത്തെമഴ
കനവിലും കരളിലും മുറ്റത്തും
മണിമുത്തുവിതച്ചാര്‍ത്ത് ചിരിച്ച്...

ഞാനൊന്നുറങ്ങട്ടെ!

നോക്കൂ...
ജീവനോടെ അടക്കം ചെയ്ത
ആത്മാക്കളുടെ ശവപ്പറമ്പാണത്
മുന്നിലെ ' അനാഥാലയം'
എന്ന പേര് നോക്കണ്ട
ജീര്‍ണ്ണിച്ച മതില്‍ക്കെട്ടിന്‍റെ
അടര്‍ന്ന വിടവിലൂടെ നോക്കൂ..
മരവിച്ച ചിന്തകളില്‍
പുഴുവരിക്കുന്ന കാണാം

ഒരു കനല്‍ക്കട്ടയുടെ
തുടിപ്പുകൊണ്ടാണ്
അവയെല്ലാം ദഹിക്കപ്പെടാതെ
അവശേഷിക്കുന്നത്

ഒരു വിടുതല്‍ കൊതിച്ച്
കനല്‍കറക്കും പ്രളയം
കാത്തു കിട്ടക്കുന്നവര്‍

എനിക്കൊറ്റ പരാതിയേ ഉള്ളു
പോറ്റാനാകുമായിരുന്നില്ലെങ്കില്

പിറന്നപോടെ ഒരു നെല്‍മണി
നാവില്‍ കിടത്തി വച്ചിരുന്നെങ്കില്‍
ചുടുരക്തമൊലിപ്പിച്ച് ഞാന്‍
പുറത്തു കടന്നേനെ

എന്നിലേക്കരിച്ചിറങ്ങാന്‍
കഴിയാത്ത പുഴുക്കളോട്
സന്ധി ചെയ്ത്
ചൂളം വിളിയുടെ പെരുമ്പറയില്‍
ശാന്തിയുടെ ഹൃദയവായ്പ്തേടി
പുറത്തിറങ്ങിയതാ

എന്നെച്ചുമന്ന
ശവപ്പറമ്പെന്നോട് പൊറുക്കുക

ജീവിതത്തിന്‍റെ പാതിവഴിയിലല്ല
ജീവന്‍റെ പാതിവഴിയില്‍
നിത്യതയുടെ മടിയില്‍
ഞാനിത്തിരി തലചാച്ചുറങ്ങട്ടെ!

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...