30 December 2012

അ - അമ്മ
ആദ്യാക്ഷരം പകര്‍ന്ന
സ്നേഹവും
വാത്സല്യവും
കരുതലും

A - Apple
ത്രസിപ്പിക്കുന്ന
ചുവപ്പനുള്ളില്‍
മോഹിപ്പിക്കുന്ന
നിറവും മധുരവും

സഹജഭാവങ്ങളെ
ശവക്കുഴിയിലാക്കി
വരിയുടച്ച
സംസ്ക്കാരത്തിന്
വിത്തുപാകുന്നു നാം

25 December 2012

വേട്ടക്കാരന്‍

ഒരു മിന്നലൊരുതരി
വെട്ടം തരും

ഒരിളംകാറ്റുപോലുമല്പം
കുളിരും തരും

തേന്‍നുകരും വണ്ടുമൊരു
പുതുജീവന്‍ പകരും

പുഴയൊഴുകും വഴി
പൊന്നും തരും

എന്നിട്ടും...

പുസ്തകക്കെട്ടും ചുമന്ന്
നീ വളര്‍ന്നത്
എല്ലാം കവര്‍ന്നെടുക്കുന്ന
വേട്ടക്കാരനായിട്ടാണല്ലോ?

പച്ചമാംസം കൊതിച്ച്
ഇരയുടെ നെഞ്ചിലേക്ക്
അമ്പെയ്യാന്‍ മാത്രം ശീലിച്ച
വേട്ടക്കാരന്‍

07 December 2012

വേലി

( ഞാന്‍ കാണ്ടെന്‍റെ നാട്ടു കാഴ്ചകള്‍ )

ഉപ്പും മുളകും ഇപ്പോള്‍ 
വേലി കടന്നുപോകാറില്ലത്രെ!

മുറിച്ചെടുത്ത നീലാകാശം പോല്‍
പ്ലാസ്റ്റിക് വേലിയും
കോണ്‍ക്രീറ്റ് മതിലും കടന്നിപ്പോള്‍
ഉപ്പും മുളകും യാത്രപോകാറില്ലത്രെ!

അതിനാല്‍തന്നെ,

ചുവരുകള്‍ക്കുള്ളില്‍
തിരനിലച്ച കടലില്‍
പുഴു ചാകരപെയ്യണ്ണം
അയലത്തുകാര്‍പോലും
കഥയറിയാന്‍

കഥകളെല്ലാം ഉമ്മറത്ത്
തൊലിയുരിഞ്ഞ 
പോത്തിന്‍കാല് പോലെ
രക്തം വാര്‍ന്ന് കിടക്കുന്നു
പട്ടിണികിടന്ന പട്ടിയെപ്പോലെ
എല്ലില്‍ പിടിമുറുകിയാല്‍
യുദ്ധംപോലും നാമറിയുകില്ല

വേലികടന്ന് മറുവേലിയും ചാടി
കള്ളിമുള്ളും കവച്ച്
നാടാകെ പരന്ന കഥകള്‍
വെറും പഴങ്കഥകള്‍

ഇരുള്‍പരക്കുമ്പോളുയരും
ഇണക്കവും പിണക്കവുമിന്ന്
മതിലോളംവന്നലച്ചുചാകും

ഓരോ വീടുമിന്നൊരു രാജ്യം
അതിര്‍ത്തിയില്‍
ചോരകുടിച്ച ഓന്തിനുപകരം
ക്യാമറക്കണ്ണുകള്‍

ചെത്തിയും ചെമ്പരത്തിയും 
പൂത്ത വേലിയിലൂടെ
പ്രണയസല്ലാപങ്ങള്‍ 
ഇളം കുളിര്‍ക്കാറ്റു തീര്‍ത്തതും
കാണാകാഴ്ചകള്‍

കറിക്കത്തികൊണ്ട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേക്കാന്‍
കാലങ്ങളോളം പിറകോട്ട്
പോകണം

ആഗോളീകരിക്കപ്പെട്ട കാഴ്ചകളില്‍
സ്വതം നഷ്ടപ്പെട്ട നാം
വലിയ ചിന്തകളാല്‍
വിടവുകളുള്ള വേലി പിഴുതെറിഞ്ഞ്
മതിലുകള്‍ക്കകത്ത്
തളം കെട്ടിനില്‍ക്കുകയാണ്.

എന്തിനെന്നറിയാതെ...
എവിടെയെന്നറിയാതെ...

05 July 2012

വിത്തുഭാരം

പുന സൃഷ്ടിയുടെ വിത്തുഭാരം
അവളിലേക്കിറക്കിവച്ചു. പിന്നെ,

അഗ്നിപര്‍വ്വതം തിളച്ചിറങ്ങിയാലും
കവിളിലൂടെ ഒലിച്ചിറക്കുന്നവള്‍

വിശുദ്ധിയിലും വിഴുപ്പിലും
എല്ലാം ദഹിപ്പിച്ച് പുഞ്ചിരിക്കുന്നവള്‍

സഹനത്തിന്‍റ മഹ്വത്തില്‍
തടവറയില്‍ സ്വാതന്ത്ര്യം രുചിച്ചവള്‍

നിറച്ചൂട്ടാന്‍ സ്നേഹത്തിന്‍റെ വറ്റൊഴിഞ്ഞ
വെള്ളം കുടിച്ച് കാത്തിരിക്കുന്നവള്‍

കാല്‍ച്ചുവട്ടിലരഞ്ഞാലും നൂലില്‍
കൊരുത്ത പൊന്നില്‍  തൂങ്ങിക്കിടക്കുന്നവള്‍

അവളുടെ മോചനത്തിനൊരു
തത്വശാസ്ത്രം ഇനിയും പിറവികൊണ്ടില്ല

ഹൃദയം നൊന്തുറക്കെ കരയുന്നുണ്ട്
അവള്‍തന്നെ അത് കേള്‍ക്കുന്നുമില്ല.

എവിടെയോ എല്ലാം ദുര്‍ബലമാക്കു
മൊന്നിനെ പറച്ചുനടാനാകില്ലത്രെ!

എന്‍റെ മഴ

ആദ്യമഴ
അമ്മയുടെ കൈമുറുകെപ്പിടിച്ച്
നോക്കെത്താ ദൂരത്തേക്കൊരു
വയല്‍വരമ്പിലൂടെ ഭയന്നുവിറച്ച്...

പിന്നത്തെമഴ
ഒരു റബ്ബര്‍ബാന്റില്‍ ചേര്‍ത്ത
പുസ്തകവും ചോറ്റുപാത്രവും തോളില്‍ വച്ച്
മൈലുകളപ്പുറമുള്ള വീട്ടിലേക്ക്
ചോറും കറിയും സ്വപ്നംകണ്ട്
ചടുലമായ ചുവടുകളില്‍
പാതിവഴിയില്‍ വച്ച്.....

ശേഷംമഴ
ഉറക്കംവരാത്ത രാത്രികളില്‍
ഉത്തരം തരാത്ത ചോദ്യങ്ങളുമായ്
മല്ലിടുമ്പോള്‍ ഓടിറമ്പിലൂടെ 
കൈതോലപ്പായ നനച്ച്

ഇന്നത്തെമഴ
കനവിലും കരളിലും മുറ്റത്തും
മണിമുത്തുവിതച്ചാര്‍ത്ത് ചിരിച്ച്...

ഞാനൊന്നുറങ്ങട്ടെ!

നോക്കൂ...
ജീവനോടെ അടക്കം ചെയ്ത
ആത്മാക്കളുടെ ശവപ്പറമ്പാണത്
മുന്നിലെ ' അനാഥാലയം'
എന്ന പേര് നോക്കണ്ട
ജീര്‍ണ്ണിച്ച മതില്‍ക്കെട്ടിന്‍റെ
അടര്‍ന്ന വിടവിലൂടെ നോക്കൂ..
മരവിച്ച ചിന്തകളില്‍
പുഴുവരിക്കുന്ന കാണാം

ഒരു കനല്‍ക്കട്ടയുടെ
തുടിപ്പുകൊണ്ടാണ്
അവയെല്ലാം ദഹിക്കപ്പെടാതെ
അവശേഷിക്കുന്നത്

ഒരു വിടുതല്‍ കൊതിച്ച്
കനല്‍കറക്കും പ്രളയം
കാത്തു കിട്ടക്കുന്നവര്‍

എനിക്കൊറ്റ പരാതിയേ ഉള്ളു
പോറ്റാനാകുമായിരുന്നില്ലെങ്കില്

പിറന്നപോടെ ഒരു നെല്‍മണി
നാവില്‍ കിടത്തി വച്ചിരുന്നെങ്കില്‍
ചുടുരക്തമൊലിപ്പിച്ച് ഞാന്‍
പുറത്തു കടന്നേനെ

എന്നിലേക്കരിച്ചിറങ്ങാന്‍
കഴിയാത്ത പുഴുക്കളോട്
സന്ധി ചെയ്ത്
ചൂളം വിളിയുടെ പെരുമ്പറയില്‍
ശാന്തിയുടെ ഹൃദയവായ്പ്തേടി
പുറത്തിറങ്ങിയതാ

എന്നെച്ചുമന്ന
ശവപ്പറമ്പെന്നോട് പൊറുക്കുക

ജീവിതത്തിന്‍റെ പാതിവഴിയിലല്ല
ജീവന്‍റെ പാതിവഴിയില്‍
നിത്യതയുടെ മടിയില്‍
ഞാനിത്തിരി തലചാച്ചുറങ്ങട്ടെ!

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...