18 September 2020

കാഴ്ചകള്‍

എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില്ല മുംബൈയിലേക്കുള്ള ട്രെയിനിൽ കയറി സുഹൃത്തിൻ്റെ ഒറ്റമുറി വീട്ടിലേക്ക് യാത്രയായി. മുംബൈയിലിറങ്ങി സുഹൃത്തിനെ വിളിച്ചപ്പോ അവനൊരു പഴഞ്ചൻ സ്കൂട്ടറുമായി വന്നു. അവൻ്റെ താമസസ്ഥലം എത്താറായപ്പോഴേക്കും ചേരികളുടെ മനം മടുക്കുന്ന കാഴ്ചകൾ കണ്ടുതുടങ്ങി. വൃത്തിഹീനമായ തെരുവുകളിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച കുട്ടികളും സ്ത്രീകളും എല്ലാം അലക്ഷ്യമായി പരക്കം പായുന്നുണ്ട്. കൂട്ടുകാരൻ്റെ കുടുസു മുറിയിലേക്ക് കാൽ വച്ചപ്പോൾ അരോചകമായ എന്തോ മണം മനം മടുപ്പിച്ചു. 

നിനക്ക് ക്ഷീണം കാണും ഞാൻ ചായ ഉണ്ടാക്കുമെന്ന് പറഞ്ഞ് അവൻ ഗ്യാസ ടുപ്പിനടുത്തേക്ക് നീങ്ങിയപ്പോ ശരി എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി... 

അപരിചിതമായ കാഴ്ചകളുടെ കൗതുകത്തിൽ ഞാൽ പതിയെ പതിയെ മുന്നോട്ട് നീങ്ങി. ചെറിയ ഗ്രാമങ്ങൾ കൃഷിക്കാർ അങ്ങനെ നീങ്ങവെ... തെരുവിൻ്റെ മടുപ്പിൽ നിന്ന് ആനന്ദകരമായ കാഴ്ചകൾ കണ്ട് കണ്ട് ഞാൻ വലിയൊരു താഴ് വരയിലെത്തി ... അത്ഭുതത്തോടെയാണ് അത് കണ്ടത്. ഒട്ടകപ്പക്ഷിയുടെ വലുപ്പമുള്ള മയിലുകൾ പീലി വിടർത്തി നൃത്തമാടുന്നു. വളരെ ഭൂരത്തായി കണ്ട മയിലുകൾ പെട്ടന്ന് എൻ്റെ അരികിലെത്തി...പേരറിയാത്ത പല മൃഗങ്ങളും പുൽമേടുകളിൽ ഉല്ലസിച്ച് നടക്കുന്നു. ഒരു താടകം അരികിലായി കാണുന്നുണ്ടായിരുന്നു. തടാകത്തിൽ താറാവുകൾ നീന്തുന്നുണ്ടായിരുന്നു. അവിടെ ഇവിടെയായി മുതലകളുടെ തല മാത്രം തടാകത്തിൽ കാണുന്നു. പിന്നിൽ ഒരു മൺപാതയിലൂടെ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. ജോലിക്കായി പോകുന്ന കൃഷിക്കാരെയും കാണാം. ആരോ പിന്നിൽ നിന്ന് പറയുന്ന കേട്ടാണ് തടാകക്കരയിലേക്ക് ചെന്നത്. പറഞ്ഞ പോലെ പല തരം മീനുകൾ കരയിൽ കയറി വന്ന് വിശ്രമിക്കുന്നു മീൻ വലിയ ഇഷ്ടമായതിനാൽ അടുത്തേക്കു ചെന്നു. പല മീനും വെള്ളത്തിലേക്ക് ഊളിയിട്ടു.അനങ്ങാതിരുന്ന ഒന്നിനെ ഞാൻ ചാടിപ്പിടിക്കാൻ ശ്രമിച്ചു അത് ചെകിളവിടർത്തി തടാകത്തിലേക്ക് ഒറ്റച്ചാട്ടം എങ്ങനെയോ വിരലിൽ ഒരു മുറിവ് പറ്റി പെട്ടന്ന് കയ്യ് കുടഞ്ഞപ്പോ അരികത്ത് കിടന്ന മകൻ്റെ തലയിൽ കയ്യ് തട്ടി അവൻ കരഞ്ഞു തണുപ്പു കൊണ്ട് ഞാൻ വീണ്ടും പുതച്ച് കാഴ്ചകളുടെ തുടർച്ചക്കായ് കാത്ത് കിടന്നു.

13 March 2016

ഇഷ്ടമില്ലാത്തത്

വീട്ടില്‍ കാണാന്‍ ഇഷ്ടമില്ലാത്തത്- 
പെണ്ണുങ്ങളുടെ പിണങ്ങിയ മുഖം
നാട്ടില്‍ കാണാന്‍ ഇഷ്ടമില്ലത്തത് - 
പണം വാങ്ങിയ സാധാരണക്കാരന്‍ ജോലി കഴിഞ്ഞ് വരാന്‍ കാത്തുനില്‍ക്കുന്ന പലിശക്കാരനെ
റോഡില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ഫ്ലെക്സ് ബോര്‍‍ഡുകള്‍, വേസ്റ്റു കൂമ്പാരം
ഫേസ്ബുക്കില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ടിപിയുടെ വെട്ടിക്കൂട്ടിയ മുഖം
രാഷ്ട്രീയത്തില്‍ കാണാന്‍ ഇഷ്ടമില്ലാത്തത്-
അലക്കിത്തേച്ച് വെള്ള വസ്ത്രം "മാത്രം" ധരിച്ച് നടക്കുന്നവരെ
പുഴയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
പ്ലാസ്റ്റിക് കുപ്പികള്‍
ടിവിയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
മലയാളം സീരിയലുകള്‍ (അതിന്‍റെ സംവിധായകരെ കുനിച്ച് നിര്‍ത്തി ഇടിക്കണം)
ആരാധനാലയങ്ങളില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ചുറ്റുമതിലും, പുരോഹിതരെയും
ബസ് യാത്രയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
പ്രായം ചെന്നവര്‍ നില്‍ക്കുമ്പോള്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ട് ഇരുന്ന് യാത്ര ചെയ്യുന്നവരെ
സര്‍ക്കാര്‍ ഓഫീസില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
മുഖത്ത് പോലും നോക്കാതെ തിരക്കാണ് അടുത്ത ദിവസം വരൂ എന്ന് പറയുന്ന കൈക്കൂലിക്കാരനെ
സ്കൂളില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് -
ജോലിയെന്നോണം പഠിപ്പിക്കാന്‍ വരുന്ന അദ്ധ്യാപകരെ
ആശുപത്രിയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് -
രോഗവിവരം പറഞ്ഞുതുടങ്ങും മുന്നെ മരുന്നെഴുതുന്ന ഡോക്ടറെ

ദേവാലയം


പച്ച പുതച്ചൊരു മണ്ണിന്‍റെ നെഞ്ചകം
വെട്ടിയൊലിച്ച  ചെമ്മണ്ണില്‍ ചോരയില്‍
കെട്ടിയുയര്‍ത്തിയ ദേവാലയം പൂകും
രക്ഷകാ നീയെങ്ങനെ നിശ്ശബ്ദനാകുന്നിങ്ങനെ?


02 July 2013

നീ മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?

നാട്ടുപെണ്ണിന് പച്ചടുപ്പും തുന്നി
തെളിനീര്‍ത്തുള്ളി ച്ചിരിവിടത്തി
വയലരോം ചേര്‍ന്നൊഴുകിയ 
പുഴയുടെ കൈവഴി 
നാട്ടാര് ചൊല്ലും പോലെ തോടല്ല
ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് നീ
പുഴതന്നെയായിരുന്നു

മുങ്ങാംകുളിയിട്ട് നീന്തിത്തുടിക്കാനും
മുട്ടോളം വെള്ളത്തില്‍
മീനിനായോടിക്കളിക്കാനും
ആമ്പല്‍ പറിക്കാനും
അലക്കിക്കുളിക്കും പെണ്ണിന്‍റെ
അഴകൊക്കെ കാണാനും
നീയന്നൊഴുകിയത്
ഞങ്ങളുടെ ഹൃദയത്തിലായിരുന്നു

മണ്ണില്‍ കളിച്ചുവിയര്‍ത്തൊരു മേനിയെ 
പൊന്നായ് നീയന്ന് കാത്തിരുന്നു

പിന്നെയെപ്പോഴോ 
മഴകുറഞ്ഞിട്ടോ അണകെട്ടിയിട്ടോ
നിന്നിലെയൊഴുക്കെല്ലാം
പോയ്മറഞ്ഞു

ഞങ്ങള്‍ ജീവിതപ്പുഴയില്‍
നിലകിട്ടാതൊഴുകിയലഞ്ഞു

നീയങ്ങ് മെലിഞ്ഞ് മെലിഞ്ഞ്
മരണത്തോളമെത്തി

ഇടക്ക് ഞാന്‍ കണ്ടു
ചത്തകോഴിയും 
വയറ് വീര്‍ത്ത പട്ടിയും
മലവും മറുപിള്ളയും
ആര്‍ത്തവരക്തം കുടിച്ച 
പാഡും തുണികളും
കൊണ്ട് നീ ശ്വാസം മുട്ടുന്നത്

ഈ പ്രളയകാലത്ത്
വയറിളകിനീയൊഴുകിപ്പരന്നപ്പോ
നിന്‍റെ കഴുത്ത് ഞെരിച്ചവരുടെ മുറ്റത്തേക്ക്
മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?


21 January 2013

പോസ്റ്റ്മാന്‍

പോസ്റ്റ്മാന്‍ പപ്പന്‍ 
പടിക്കല്‍ നിന്നൊരു
മണിതൊടുക്കും
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
പ്രതീക്ഷകളാണ്
കവറിലേക്കൊളിഞ്ഞ്
നോക്കുന്നത്

സ്വപ്നങ്ങള്‍ ചുമക്കും
കുറിമാനങ്ങളെല്ലാം
കാന്തികവലയങ്ങള്‍
കട്ടെടുത്തു

പെരുപ്പിച്ച 
പലിശക്കണക്കിന്‍റെ
ശീട്ട് തരാന്‍ മാത്രമാണിന്ന്
ചുറുചുറുക്കുള്ള മണി മുഴുങ്ങുന്നത്
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
കോണുകളിലേക്കാണ്
കണ്ണെത്തിനോക്കുന്നത്?

ആരോടാണ് ചോദിച്ചറിയുക?

ആരുടെ 
ധര്‍മ്മോപദേശം
മദിച്ചതിനാലാണ്
ഈ കൊടിയ ഭാരവുംപേറി
സ്വയം തിരിഞ്ഞും 
പ്രദക്ഷിണം വച്ചും
കാലം തുടരുന്നതെന്ന്
ഭൂമിതന്നച്ചുതണ്ടി-
നോടാരായണം

സ്വയമുരുകി
ഊര്‍ജ്ജം പകര്‍ന്ന്
നിശ്ചലനായി
നിഷ്കാമ കര്‍മ്മമ-
നുഷ്ഠിക്കുന്നതേത്
ധര്‍മ്മനിഷ്ഠ-
കൊണ്ടെന്നര്‍ക്കനോടും
ചോദിച്ചറിയണം

മണ്ണിന്‍റെ
ദാഹമകറ്റും
മഴയോടും ചോദിക്കണം
ഏത് ധര്‍മ്മംപുലര്‍ത്താനാണ്
ഇടവേളകളിലെ-
ത്തിനോക്കുന്നതെന്ന്

അല്പായുസ്സെങ്കിലും
കണ്ണിനാനന്ദം പകര്‍ന്ന്
ചിരിക്കും പൂക്കളോടും
ചോദിക്കണം
ആരാണ് ധര്‍മ്മബോധം
പകര്‍ന്നതെന്ന്

കാറ്റും കമ്പനവും
ക്ഷണനേരം കൊണ്ടൊരു
മണ്‍കൂനയിലേക്ക്
സ്വപ്നങ്ങളെ 
അടക്കം ചെയ്യുന്നത്
ധര്‍മ്മോപദേശത്തിലെ
ഏത് പിഴവ്കൊണ്ടെന്ന്
ആരോടാണ് ചോദിച്ചറിയുക?

പഴകിയ നോട്ട്


മുഷിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ആരാണ് കൂടെക്കൂട്ടുക?

ചന്തപ്പെണ്ണിന്‍റെ അരക്കെട്ടിലും
വേശ്യകളുടെ മുലകള്‍ക്കിടയിലും
കിടപ്പറക്കരികിലും ഇരുട്ടിലും
കാലം കഴിച്ചൊരടയാളങ്ങള്‍

നിറം മങ്ങിയ നഗരത്തിന്‍റെ
ദ്രവിച്ച് പിന്നിയ ഭാഗത്ത് നിന്നാണീ
തുച്ഛമായ വിലയെന്‍ കൂടെച്ചേര്‍ന്നത്

അതിലെ
സത്യത്തിന്‍റെ കണ്ണുകളില്‍
രോഷത്തിന്‍റെ കനലുകള്‍
ചങ്ങലക്കുള്ളിലെന്നപോല്‍ 
പിടയുന്ന കാണാമായിരുന്നു

വിശപ്പിന് പകരം വക്കുമ്പോഴുള്ളൊ-
രാനന്ദം എവിടെയും കിട്ടിയില്ലത്രെ!

ചതിയുടെ വില ചൂതിനും 
മന്ത്രത്തിന്‍റെ വില മരുന്നിനും 
നേര്‍ച്ചവച്ചത് ലഹരിക്കും
പോയ വഴികള്‍

തെരുവിന്‍റെ പിന്നാമ്പുറങ്ങളില്‍
ചോപ്പ് മാറാത്ത ശരീരങ്ങളില്‍
കഴുകന്മാര്‍ ഭോഗാസക്തിക്കായ്
മറയാക്കുമ്പോള്‍ തന്നിലെ വിലയെ
സദാ ശപിച്ചുകൊണ്ടിരിക്കും

മുഴിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ഒരു ദുരന്തത്തിനും 
ഇരയാകേണ്ടിവരില്ലെന്നോ?

അതിര്‍ത്തികള്‍

ചരിത്രം 
കറുത്ത മഷിയില്‍ 
മുങ്ങുന്നതിന് മുന്നേ
അടിവയറ്റിലുയര്‍ന്ന
അഗ്നിയാകാം 
അതിര്‍ത്തി വരക്കാന്‍
പഠിപ്പിച്ചത്

വിത്തിലേക്കൊഴുകിവന്ന
ജലത്തിന്‍റെ വഴികളിലല്ല
അത് വാര്‍ന്നുപോകുന്ന വഴികളിലാണ്
വരമ്പുകള്‍ തീര്‍ത്തത്

വരമ്പുകള്‍ 
അതിര്‍വരമ്പുകളായ്
വന്മതിലോളം 
ഉയര്‍ന്നു പൊങ്ങി

വരുന്ന വഴികളെല്ലാം
ഇന്നും മലര്‍ക്കെ
തുറന്ന് വച്ചിരിക്കുകയാണ്

അതിര്‍ത്തികള്‍ വേദനകളാണ്
അതിലെ മുള്ളുകള്‍ 
സ്വയം പറയുന്നതതാണ്

കഴുത്തറ്റം വിരിയുന്ന
ചെമ്പനീര്‍പ്പൂക്കള്‍
അതിര്‍ത്തികള്‍ ഭേദിച്ച്
ആഘോഷങ്ങള്‍ തീര്‍ക്കുന്നുണ്ട്
കണ്ണീരും

കാണുന്നമുള്ളുകള്‍ 
പിഴുതെറിഞ്ഞാലും
വിഷമുള്ളുകളാല്‍
കാണാത്തിടം
നീ വരച്ചുവച്ചിരിക്കുന്ന
അതിര്‍ത്തികള്‍
നമുക്കെങ്ങനെ മായ്ക്കാനാകും ?

H₂O കാണാപ്പാടത്തെ വിത്തുകള്‍

ടാനും കോസും തീറ്റയും
കണക്കുമാഷ് പുഴുങ്ങിത്തരുംന്നേരം
കറുത്തുമേഘം തകര്‍ത്തിറങ്ങിയാല്‍
വീടെത്താനേത് കുടപിടിക്കുമെന്ന 
ഭയമായിരുന്നു മനസ്സു നിറയെ

അതുകൊണ്ടാകും ജീവിതമിപ്പോഴും
ന്യൂനകോണുകളില്‍ തങ്ങിനില്‍ക്കുന്നത്

കുതിച്ചുയരുന്ന ജീവിത-
ച്ചിലവുകളിലാശങ്കവന്നപ്പോള്‍
ചരിത്രമറിയില്ലെന്ന പരിഹാസം കേട്ടത്
സാമൂഹ്യപാഠങ്ങള്‍ ചവച്ചരക്കുമ്പോള്‍
അന്തിക്ക് കള്ള് ബാക്കിവച്ച വിയര്‍പ്പ്
വീതം വക്കുന്ന അച്ചന്‍റെ ചിത്രം 
മനസ്സില്‍ നിന്നതുകൊണ്ടാകാം

കണ്ണില്‍ വിശപ്പ് തിമിരം 
വരച്ചതുകൊണ്ടാകാം
ഒരേ ബെഞ്ചിലിരുന്നവര്‍
ചില പടികള്‍ കയറിപ്പോയത്
കണ്ടിട്ടും കാണാതെ പോയത്

ഏതു ഘട്ടത്തിലാണ് എന്‍റെ 
മുറിപ്പാടത്തിലേക്കൊരു 
പുഴയൊഴുകിവന്നത്?

എങ്കിലും......

ഇന്നും എച്ച്ടുഓ കാണാത്ത
പാടങ്ങളെ അറിയാതെയാണ്
വെള്ളക്കോളര്‍ കര്‍ഷകര്‍
വിത്തുകള്‍ വിഴുങ്ങിത്തുപ്പുന്നത്

വാടകവീട്

ജാലകപ്പുറകിലെ 
ആകാശംപോല്‍ ജീവിതം 
വാടകച്ചീട്ടിന്‍റെ അഴികളില്‍ 
തൂങ്ങിക്കിടക്കുന്നു

അഴികള്‍ മുറിച്ച് 
ഒരുതരിവിണ്ണില്‍
ജീവിതം കുഴിച്ചിട്ട് വളര്‍ത്തണം

നീക്കിയിരുപ്പുകള്‍ക്ക്മേല്‍
നിലനില്‍പിന്‍റെ ഭ്രാന്തന്‍
കരിമഴിനൃത്തമാടുമ്പോള്‍
സ്വപ്നങ്ങളില്‍ 
ഗ്രഹണമഴ പെയ്യുന്നുണ്ട്

പിണങ്ങിക്കിടന്ന വീട്ടുപകരണങ്ങള്‍
തമ്മില്‍പ്പുണര്‍ന്ന് 
വീണ്ടും യാത്രക്കൊരുങ്ങി

തളര്‍വാതംവന്ന അമ്മയും
കയര്‍പാകിയ കട്ടിലും 
യാത്രയില്‍ 
എവിടെ പൊതിഞ്ഞ് വക്കണമെന്ന
ചിന്തയിലായിരുന്നയാള്‍

തെക്കേപ്പുറത്തെ അമ്പിളിമാമനെ
ആര് പൊതിഞ്ഞെടുക്കും?
അമ്മക്കൊക്കത്തിരുന്ന് 
അമ്മുവിന്‍റെ ചോദ്യം

പതിവായെത്തുന്ന 
കറുമ്പിക്കാക്കയുടെ തുറിച്ച്നോട്ടവും 
നാലുമണിപ്പൂച്ചിരിയും 
കുളിര്‍ക്കാറ്റും
പൊതിഞ്ഞ് കെട്ടുന്ന തിരക്കിലായിരുന്ന
അമ്മുവിന്‍റെ ചേച്ചി 
ഈ സമയം
അകത്തേക്കൊന്നെത്തിനോക്കി

_____________________________DK

19 January 2013

പാടങ്ങളകന്ന് പോകാന്‍ മാത്രം
പാഠങ്ങള്‍ പഠിച്ചവരാണ് നാം

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...